— ‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി 65 യൂണിറ്റ് നെക്‌സോൺ ഇവിയാണ് ടാറ്റ മോട്ടോഴ്സ് കൈമാറുന്നത്
കേരള മോട്ടോർ വാഹന വകുപ്പ് ഇനി വൈദ്യുത വാഹനമായ ടാറ്റ നെക്സോൺ ഇവി ഉപയോഗിക്കും. 65 യൂണിറ്റ് നെക്‌സോൺ ഇവിയാണ് ടാറ്റ മോട്ടോഴ്സ് കൈമാറുന്നത്. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിൽനിന്ന് (ഇഇഎസ്എൽ) അനർട്ട് മുഖേന എട്ട് വർഷത്തേക്ക് ടാറ്റ നെക്സോൺ ഇവി പാട്ടത്തിന് എടുക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ് ചെയ്യുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ 45 യൂണിറ്റ് ടാറ്റ നെക്സോൺ ഇവി തിരുവനന്തപുരത്ത് ഡെലിവറി ചെയ്തു.
‘സേഫ് കേരള’ പദ്ധതിയുടെ ഭാഗമായാണ് കേരള മോട്ടോർ വാഹന വകുപ്പ് ടാറ്റ നെക്സോൺ ഇവി ഉപയോഗിക്കുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനാണ് സേഫ് കേരള പദ്ധതിയിലൂടെ ഊന്നൽ നൽകുന്നത്. ഡ്രൈവർമാർക്ക് ശരിയായ പരിശീലനം, സുരക്ഷിത പാതകൾ, കാൽനടയാത്രക്കാർക്കിടയിൽ അവബോധം വളർത്തുക, വാഹന ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നീ മാർഗങ്ങളിലൂടെ ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുകയാണ് ‘സേഫ് കേരള’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
അനര്‍ട്ടുമായും കേരള മോട്ടോര്‍ വാഹന വകുപ്പുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍ ഇവി എന്ന് അദ്ദേഹം അവകാശപ്പെട്ടു. പേഴ്‌സണല്‍ ഇവി സെഗ്‌മെന്റില്‍ 63 ശതമാനമാണ് നെക്‌സോണ്‍ ഇവിയുടെ വിപണി വിഹിതമെന്ന് ശൈലേഷ് ചന്ദ്ര പ്രസ്താവിച്ചു.